‘ഒരു പ്രശ്നവുമില്ല, ഞങ്ങൾ തമ്മിൽ സഹോദര ബന്ധം’, ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് വി.ഡി സതീശൻ

മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള അഭിപ്രായ വ്യാത്യസങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമം. ഇന്ന് വിഡി സതീശന്‍ ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതായും തമ്മിലുളളത് സഹോദര ബന്ധമാണെന്നും സതീശന്‍ പറഞ്ഞു.

യുഡിഎഫ് യോഗങ്ങള്‍ അറിയിക്കാത്തതിലും കഴിഞ്ഞ യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിക്കാത്തതിലുമാണ് ചെന്നിത്തലയ്ക്ക് പ്രതിഷേധമുള്ളത്. ഇതേതുടര്‍ന്ന് സതീശന്‍ യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വിരുന്നില്‍ പങ്കെടുക്കാതെ ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും മടങ്ങുകയും ചെയ്തു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതോടെയാണ് അനുനയനത്തിന് സതീശന്‍ തന്നെ മുന്നോട്ടു വന്നത്.

നിലവില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചതായാണ് ചെന്നിത്തലയുടേയും നിലപാട്. അതിനാലാണ് വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ കാര്യം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞതും. ഒരു അഭിപ്രായ വ്യത്യാസവും നേതാക്കള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. അഭിപ്രായങ്ങള്‍ ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. സി.പി.എം പോലെയല്ല കോണ്‍ഗ്രസ്. താന്‍ ഏതെങ്കിലും കാര്യം പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് കയ്യടിക്കില്ല. അത് ചര്‍ച്ച ചെയ്ത് ഒന്നിച്ചൊരു തീരുമാനം എടുക്കുമെന്നും സതീശന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റിയാണ് വിഡി സതീശനെ ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കൊണ്ടു വന്നത്യ അന്ന് മുതല്‍ ചെന്നിത്തല അസ്വസ്ഥനാണ്.

Leave a Reply

Your email address will not be published. Required fields are marked *