രമക്ക് മറുപടി പറയാനുളള കരുത്ത് ഇരട്ടചങ്കനില്ല; സ്പീക്കര്‍ പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞതായും പ്രതിപക്ഷ നേതാവ്

ടിപി കേസില്‍ മൂന്നല്ല, നാല് പ്രതികളെ ശിക്ഷായിളവ് നല്‍കി വിട്ടയക്കാനുളള നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മൂന്ന് ക്രിമിനലുകളെ പുറത്തു വിടാനുളള നീക്കം വിവാദമായ ശേഷവും നാലാമനായുള്ള ശ്രമം തുടര്‍ന്നു. ഇന്നലേയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയായ കെകെ രമ എംഎല്‍എയെ പോലീസ് വിളിച്ച് മൊഴിയെടുത്തു. ട്രൗസര്‍ മനോജ് എന്ന പ്രതിയെ ശിക്ഷായിളവ് നല്‍കുന്നത് സംബന്ധിച്ച മൊഴിയെടുക്കലാണ് നടന്നത്. എന്നിട്ടും ഉദ്യോഗസ്ഥ വീഴ്ചയെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സതീശന്‍ ആരോപിച്ചു.

സിപിഎമ്മുകാര്‍ ഇരട്ടചങ്കനെന്ന് വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കെകെ രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള കരുത്തില്ല. അതുകൊണ്ടാണ് നിയമസഭയില്‍ എത്താതിരുന്നത്. ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതും മറുപടി ഇല്ലാത്തതിനാലാണെന്നും സതീശന്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് സര്‍ക്കാന്‍ ഇപ്പോള്‍ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ളള ശ്രമമാണെന്ന് കെകെ രമയും ആരോപിച്ചു. ശിക്ഷായിളവ് നല്‍കാന്‍ നീക്കമില്ലെന്ന് പറയുമ്പോഴും സര്‍ക്കാര്‍ അതിന് തന്നെയാണ് ശ്രമിക്കുന്നതെന്നും രമ പറഞ്ഞു.

ശിക്ഷായിളവ് നല്‍കില്ലെന്ന സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് സ്വാഗതം ചെയ്യുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *