വന്ദേഭാരത് ട്രെയിനില്‍ യാത്രക്കിടെ അപമര്യാദയായി പെരുമാറി എന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കിടെ അപമര്യാദയായി പെരുമാറി എന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരാതിപ്പെട്ട ടി.ടി.ഇ ജി.എസ്. പത്മകുമാര്‍ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍.

എ.എന്‍.ഷംസീറിന്റെ സുഹൃത്തിന്റെ അനധികൃത യാത്ര ചോദ്യം ചെയ്ത സംഭവത്തില്‍ ടിടിഇ പത്മകുമാര്‍ ഖേദം പറഞ്ഞിട്ടും സ്പീക്കര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നു സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ (എസ്ആര്‍എംയു) കുറ്റപ്പെടുത്തി. നിയമപ്രകാരം മാത്രമാണ് ടിടിഇ പ്രവര്‍ത്തിച്ചതെന്നും തെളിഞ്ഞു. അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് തിരികെ വന്ദേ ഭാരതത്തില്‍ തന്നെ ചുമതല ഏല്‍പ്പിച്ചതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

വന്ദേഭാരത് ട്രെയിനില്‍ സ്പീക്കര്‍ ഷംസീറിന്റെ സുഹൃത്തിന്റെ അനധികൃത യാത്ര ചോദ്യം ചെയ്തതിന്റെ പേരിലാണ് പരാതി ഉയര്‍ന്നതും ടിടിഇയെ റെയില്‍വേ മാറ്റി നിര്‍ത്തിയതും. എന്നാല്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്റെ ആവശ്യത്തെത്തുടര്‍ന്ന് തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.

കാസര്‍കോട് തിരുവനന്തപുരം വന്ദേഭാരതില്‍ എക്സിക്യൂട്ടീവ് ക്ലാസ്സില്‍ സഞ്ചരിച്ച സ്പീക്കര്‍ക്കൊപ്പം അനുവദനീയമായ സമയത്തിനപ്പുറം സുഹൃത്ത് തങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ടിക്കറ്റ് നിരക്കിലെ അധിക തുക നല്‍കിയാല്‍ തുടരാമെന്നാണ് അറിയിക്കുകയുമായിരുന്നു ടിടി ഇ ചെയ്തത്. എന്നാല്‍ നിര്‍ദേശം വകവയ്ക്കാന്‍ സ്പീക്കറും സുഹൃത്തും തയ്യാറാകാതിരിക്കുകയും ഡിആര്‍എമ്മിനെ വിളിച്ച് പരാതിപ്പെടുകയുമായിരുന്നു.

കാസര്‍കോട്തിരുവനന്തപുരം വന്ദേഭാരതിന്റെ എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിച്ച സ്പീക്കറോട് സംസാരിക്കാന്‍ തൊട്ടടുത്ത ചെയര്‍കാര്‍ കോച്ചില്‍ നിന്ന് എത്തിയ സുഹൃത്ത് മടങ്ങാന്‍ വൈകിയതാണ് വിവാദമായത്. തൃശൂരില്‍ നിന്ന് ക്ലാസ് മാറിക്കയറിയ സുഹൃത്ത് ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴും മടങ്ങിയില്ല. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റിന്റെ നിരക്ക് വ്യത്യാസം നല്‍കിയാല്‍ സ്പീക്കറുടെ തൊട്ടടുത്ത സീറ്റ് അനുവദിക്കാമെന്നു ടിടിഇ പറഞ്ഞു.

ഇതു തര്‍ക്കമായതിനെത്തുടര്‍ന്ന് ടിടിഇക്കെതിരെ ഫോണില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട സ്പീക്കര്‍ പിന്നീട് ഡിആര്‍എമ്മിനു രേഖാമൂലവും പരാതി നല്‍കി. ഡിവിഷനില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനെ തുടര്‍ന്നു ടിടിഇ സ്പീക്കറോട് ‘ ക്ഷമിക്കണ ‘മെന്നു പറഞ്ഞുവെന്നാണ് യൂണിയന്‍ പറയുന്നത്. മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം ഏതാനും മാസങ്ങള്‍ക്കു മുന്‍പു ലഭിച്ചയാളാണ് പത്മകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *