കിഫ്ബി പരസ്യത്തിനായി നൽകിയത് 115 കോടിയെന്ന് കെ.എൻ ബാലഗോപാൽ

സർക്കാർ പരസ്യങ്ങൾ നൽകുന്നത് പി.ആർ.ഡി വഴിയാണ്. മുൻ മുഖ്യമന്ത്രിമാർ എല്ലാം പി.ആർ.ഡി വഴി ആണ് പരസ്യം നൽകിയിട്ടുള്ളത്. ഖജനാവിൽ കോടി കണക്കിന് രൂപ വെറുതെ കിടക്കുന്നതു കൊണ്ടാകണം പിആർഡിക്ക് പുറമെ കിഫ്ബി വഴിയും പരസ്യം കൊടുക്കണം എന്നാണ് പിണറായിയുടെ കൽപന. എൻ്റെ തല എൻ്റെ ഫുൾ ഫിഗർ ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ പരസ്യത്തിന് സാധിക്കുമെന്നാണ് പിണറായിക്ക് കിട്ടിയ ഉപദേശം.
2875 ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ് കിഫ് ബി പരസ്യത്തിനായി തുലച്ച് കളഞ്ഞത്. പത്രങ്ങൾ, ദൃശ്യ മാധ്യമങ്ങൾ, റയിൽ വേ ജിംഗിൾസ് ഉൾപ്പെടെയുള്ള മറ്റിതര പ്രചരണ മാധ്യമങ്ങൾ എന്നിവയ്ക്കാണ് കിഫ്ബി 115 കോടി നൽകിയത്.സ്വന്തമായി വരുമാനം ഇല്ലാത്ത സ്ഥാപനമാണ് കിഫ്ബി. സർക്കാർ ഖജനാവിൽ നിന്നും കിഫ്ബിക്കായി ഓരോ വർഷവും ഏകദേശം 4000 കോടിയാണ് നൽകുന്നത്.
പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട പണം കിഫ് ബിയിലേക്കാണ് വക മാറ്റിയത്. ഇത് കൂടാതെ 9.723 ശതമാനം കൊള്ള പലിശക്ക് ലണ്ടനിൽ പോയി കിഫ് ബി 2150 കോടിയുടെ മസാല ബോണ്ടും വാങ്ങി. മസാല ബോണ്ട് അഞ്ച് വർഷം കൊണ്ട് തിരിച്ചടച്ചപ്പോൾ ലാവ്ലിൻ കമ്പനിയായ സി ഡി പിക്യൂ വിന് നൽകിയത് 3195 കോടി. ലാവ് ലിൻ കമ്പനിക്ക് ലാഭം 1045 കോടി. മസാല ബോണ്ടിൻ്റെ സെക്കണ്ടറി സെല്ലിംഗ് വഴിയുള്ള ലാഭം വേറെയും. ചുമ്മാതെയാണോ ഐസക്കിൻ്റെ പുറകെ ഇ.ഡി നടക്കുന്നത്. എന്നെ ചോദ്യം ചെയ്യല്ലേ എന്ന് വലിയ വായിൽ കരഞ്ഞ് ഐസക്ക് കോടതിയിൽ പോയതിൻ്റെ ഗുട്ടൻസ് മറ്റൊന്നല്ല.
കിട്ടാവുന്ന ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 20000 കോടി കിഫ് ബി ലോണും എടുത്തും. തിരിച്ചടവുകൾ ഈ വർഷം ആരംഭിച്ചതേയുള്ളും. വരാൻ പോകുന്ന സർക്കാരിൻ്റെ തലയിലാണ് കിഫ്ബി എടുത്ത ലോണിൻ്റെ തിരിച്ചടവ്.
3.50 ലക്ഷം രൂപയാണ് കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാമിൻ്റെ ശമ്പളം. മറ്റുള്ളവരുടെ ശമ്പളം അതിന് തൊട്ട് താഴെ. 3 ലക്ഷം ശമ്പളം വാങ്ങിക്കുന്ന 3 ഉദ്യോഗസ്ഥർ കിഫ് ബി യിലുണ്ട്. ധനകാര്യ വകുപ്പിൽ നിന്ന് വിരമിച്ച എബ്രഹാമിന് പ്രിയപ്പെട്ട അഡീഷണൽ സെക്രട്ടറിക്ക് വീട്ടിൽ ഇരിക്കേണ്ടി വന്നില്ല. വിരമിച്ചതിൻ്റെ പിറ്റേ ദിവസം 2 ലക്ഷം രൂപ ശമ്പളത്തിൽ കിഫ് ബിയിൽ ജോലി കൊടുത്തു. കിഫ് ബി ജോലികൾ ഏറ്റെടുക്കുന്ന എസ്. പി. വി കളിൽ എബ്രഹാമിൻ്റെ ശുപാർശയോടെ ജോലി ലഭിച്ച വിരമിച്ച ഉദ്യോഗസ്ഥ പട തന്നെയുണ്ട്.
സാസത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ വർഷം കിഫ് ബിക്ക് കടം വാങ്ങാൻ അനുമതി തരില്ല എന്നാണ് ബാലഗോപാലിൻ്റെ നിലപാട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സർവ്വ പ്രതാപി കൂടിയായ കെ.എം എബ്രഹാമിനോട് കളിച്ചാൽ വല്ല രക്ഷയും ഉണ്ടോ ബാലഗോപാലിൻ്റെ അവസ്ഥ കണ്ട് നോക്കൂ. കിഫ് ബി ഭരിക്കാൻ പോയ ബാലഗോപാലിന് കയ്യിലിരുന്ന ധനകാര്യവും പോയി കിട്ടി. ഭരണം എബ്രഹാം ഏറ്റെടുത്തു.
ബാലഗോപാൽ വെറും ധനമന്ത്രി ആയി മാറി. കസേരയിൽ ഇരിക്കാം എന്ന് മാത്രം. രാവിലെ ഓഫിസിൽ വരുക. ഹാജർ ബുക്കിൽ ഒപ്പിടുക. വൈകുന്നേരം മടങ്ങുമ്പോൾ ഒപ്പിടുക. ഈ പണി മാത്രമാണ് ബാലഗോപാലിന് ഇപ്പോൾ ഉള്ളത്. കിഫ് ബി ഇനിയും കടം വാങ്ങിക്കും. ഇനിയും കോടികൾ പരസ്യം നൽകും. എബ്രഹാം രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുമ്പോൾ പരസ്യ തുക 115 കോടിയിൽ നിന്ന് 500 കോടിയായി ഉയർന്നാലും അൽഭുതപ്പെടേണ്ട. പിണറായിയുടെ രണ്ടാം ശിവശങ്കരനാണ് എബ്രഹാം. എബ്രഹാം പറയുന്നതേ പിണറായി ചെയ്യൂ. പിണറായിക്ക് ഒന്നും അറിയില്ലെന്നും യത്ഥാർത്ഥ മുഖ്യമന്ത്രി കെ.എം എബ്രഹാം ആണെന്നുമാണ് സെക്രട്ടറിയേറ്റിലെ സംസാരം.