നിർണായക തന്ത്രം മെനഞ്ഞ് ശരത് പവാർ, മഹാരാഷ്ട്രയിൽ ഭരണം പിടിക്കാന്‍ പുതിയ നീക്കം

മുംബൈ: രാജ്യം കാത്തിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ സംസ്ഥാന ഭരണം പിടിക്കാനുള്ള തന്ത്രം മെനഞ്ഞ് എൻ സി പി അധ്യക്ഷൻ ശരത് പവാർ രംഗത്ത്. തൂക്കുസഭയ്ക്കുള്ള സാധ്യതയാണെങ്കിൽ എൻ സി പി അജിത് പവാർ പക്ഷത്തെ ഒപ്പം നിർത്താനുള്ള തന്ത്രമാണ് ശരത് പവാർ പയറ്റുന്നത്. വിജയ സാധ്യതയുള്ള എൻ സി പി അജിത് പവാർ വിഭാഗം സ്ഥാനാഥികളുമായി ശരത് പവാര്‍ പക്ഷത്തെ നേതാക്കള്‍ ചർച്ച നടത്തിയിട്ടുണ്ട്. ആർക്കും വ്യക്തമായ മേൽക്കൈയില്ലെങ്കിൽ ഭരണം പിടിക്കാൻ ഇത് ഗുണം ചെയ്യുമെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷ.

അതേസമയം ഒടുവിൽ വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളുടെ ബലത്തിൽ മഹാരാഷ്ട്രയിലും ജാർഖണ്ടിലും എന്‍ ഡി എ വിജയ പ്രതീക്ഷയിലാണ്. ഇന്ത്യാ സഖ്യം മഹാരാഷ്ട്രയിൽ പ്രത്യേകിച്ച് അവകാശവാദങ്ങള്‍ക്ക് തയ്യാറായിട്ടില്ല. ശിവസേനയും എൻ സി പിയും രണ്ടായി പിളര്‍ന്ന ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പിളർപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ തന്നെ ഇരുകൂട്ടർക്കും നിർണായകമാണ്. മഹായുതി, മഹാവികാസ് അഘാഡി സഖ്യങ്ങളുടെ നിലനില്‍പിനായുള്ള പോരാട്ടം ദേശീയ തലത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും അതീവ നിർണായകമാണ്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം മഹായുതിക്ക് സാധ്യത കല്‍പിക്കുമ്പോള്‍ തൂക്ക് സഭ പ്രവചിച്ചത് രണ്ട് സര്‍വേകളാണ്. 

ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും താഴേ തട്ടില്‍ ചര്‍ച്ചയായ മറാത്താ സംവരണ വിഷയവും സോയാബീന്‍ കര്‍ഷകരുടെ പ്രശ്നങ്ങളും തിരിച്ച‍ടിയാകുമോയെന്ന ആശങ്ക മഹായുതിക്കില്ലാതില്ല. ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റത്തിലാണ് മഹാവികാസ് അഘാഡിയുടെ പ്രതീക്ഷ. ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉന്നമിട്ട് മോദി നടത്തിയ ഏക് ഹേ തോ സെഫ് ഹേ പ്രചാരണത്തില്‍ മുസ്ലീം പിന്നാക്ക വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ ഫലം അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മറാത്താ സംവരണം, വിദര്‍ഭയിലും ,മറാത്ത്വാഡയിലും ശക്തമായ കര്‍ഷക പ്രതിഷഷേധം തുടങ്ങിയ ഘടകങ്ങളിലൊക്കെ മഹാവികാസ് അഘാഡിക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന സിഎസ്ഡിഎസ് ലോക് നീതി സര്‍വേയും പക്ഷേ ഇന്ത്യ സഖ്യം പിന്നിലാകാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. 

ജാര്‍ഖണ്ഡില്‍ ജെ എം എം ഭരണത്തുടര്‍ച്ച അവകാശപ്പെട്ടു. സോറന്‍റെ അഴിമതിയും ജെ എം എമ്മിലെ അന്തഛിദ്രവും ഇത്തവണ അവസരമൊരുക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. ജാര്‍ഖണ്ഡില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ ഇന്ത്യ സഖ്യത്തിന് വലിയ ആഘാതമാകും. ആദിവാസികള്‍ ഭിന്നിപ്പിക്കപ്പെടും എന്ന് അവസാനഘട്ടത്തില്‍ നടത്തിയ പ്രചാരണം ഇന്ത്യ സഖ്യത്തിന് അനുകൂലമായേക്കുമെന്ന് ആ ക്യാമ്പ് വിലയിരുത്തുന്നു. സോറന്‍റെ അഴിമതിയും ജെഎംഎമ്മിലെ അന്തഛിദ്രവും ഇത്തവണ അവസരമൊരുക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *