ബംഗ്ലാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നുവെന്ന് ഷെയ്ഖ് ഹസീന

ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് അധികാരമോഹിയെന്ന് രാജ്യത്തുനിന്നും പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശ് വിട്ടശേഷം ആദ്യമായി ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലാണ് ഷെയ്ഖ് ഹസീനയുടെ രൂക്ഷവിമര്‍ശനം.

“രാജ്യത്തിന്‍റെ ഇടക്കാല നേതാവ് ‘വംശഹത്യ’ നടത്തുന്നു. വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്താണ് ബംഗ്ലാദേശില്‍ വംശഹത്യ നടക്കുന്നത്. യൂനുസും വിദ്യാർത്ഥികളുടെ കോ-ഓർഡിനേറ്റർമാരുമാണ് ഈ വംശഹത്യയ്ക്ക് പിന്നിൽ.”

“ഹിന്ദു, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ ആരെയും ഒഴിവാക്കിയിട്ടില്ല. പതിനൊന്ന് പള്ളികൾ തകർത്തു, ക്ഷേത്രങ്ങളും ബുദ്ധ ആരാധനാലയങ്ങളും തകർത്തു. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്‌കോൺ നേതാവിനെ അറസ്റ്റ് ചെയ്തു.”

“ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. 1975 ൽ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതുപോലെ എന്നെയും സഹോദരി ഷെയ്ഖ് രഹനയെയും കൊല്ലാൻ പദ്ധതിയുണ്ട്.”

“ബംഗ്ലാദേശിലെ ന്യൂനപക്ഷ ആരാധനാലയങ്ങൾ ആക്രമണത്തിനിരയായി. നിലവിലെ ഭരണകൂടം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ പൂർണമായും പരാജയപ്പെട്ടു. അക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഓഗസ്റ്റിൽ ബംഗ്ലാദേശ് വിട്ടത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആള്‍ക്കൂട്ടം എത്തിയപ്പോള്‍ സൈന്യം വെടി ഉതിര്‍ത്തിരുന്നുവെങ്കില്‍ എത്രയോ പേര്‍ കൊല്ലപ്പെടുമായിരുന്നു. വെടിവയ്ക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയില്ല.” ഹസീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *