ഗവര്‍ണര്‍മാര്‍ക്കുള്ള സുപ്രീംകോടതിയുടെ താക്കീത് ജനാധിപത്യത്തിന്റെ വിജയം: പിണറായി വിജയന്‍

തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

”നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിന്റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നത്” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവര്‍ണര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചു വയ്ക്കാനാവില്ലെന്നും 3 മാസം സമയ പരിധി നിശ്ചയിച്ചുകൊണ്ടുള്ളതുമായിരുന്നു സുപ്രീം കോടതി വിധി. ഇത് കേന്ദ്രസര്‍ക്കാരിന് കൂടി പ്രഹരമായി. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന കേന്ദ്രസര്‍ക്കാരിനു താക്കീതായി സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുകയാണ്. ബില്ലുകള്‍ അനിശ്ചിതകാലം പിടിച്ചുവയ്ക്കുന്ന ഗവര്‍ണ്ണര്‍മാരുടെ നീക്കം ചെറുക്കാന്‍ ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിധി കരുത്താകും. വീറ്റോ അധികാരം ഗവര്‍ണ്ണര്‍മാര്‍ക്കില്ല എന്ന കോടതി നിരീക്ഷണവും ഫെഡറല്‍ മൂല്യങ്ങള്‍ നിലനിറുത്തുന്നതില്‍ നിര്‍ണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *