തിരുവനന്തപുരം: ബിജെപിക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ കോൺഗ്രസിൽ നിന്ന് ദത്തെടുക്കുകയാണെന്ന പരിഹാസവുമായി കെ മുരളീധരന് രംഗത്ത്. “ചേറ്റൂർ ശങ്കരൻ നായർ വർഗീയ വാദിയല്ല, എന്നാൽ കോൺഗ്രസ്സിന് യോജിക്കാൻ കഴിയാത്ത ചില നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.നെഗറ്റീവ് ആയ കാര്യങ്ങളും പറയണം. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം ബ്രിട്ടനുമായി അദ്ദേഹം കോംപ്രമൈസ് ചെയ്തെന്ന സംശയം തനിക്കുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
“ഗാന്ധിജിയുടെ നയങ്ങളെ അദ്ദേഹം പൂർണമായും തള്ളി ‘ഗാന്ധിജിയും അരാജകത്വവും’ എന്ന പുസ്തകവും എഴുതി. ഗാന്ധിയൻ മൂല്യങ്ങളാടുള്ള വിയോജിപ്പാണ് ചേറ്റൂരിനെ എഐസിസിയും കെപിസിസിയും അനുസ്മരിക്കാത്തതിന് കാരണം. എന്നാൽ ബിജെപിക്ക് അദ്ദേഹത്തിനെ വിട്ടു കൊടുക്കാൻ ആവില്ല. കാരണം അദ്ദേഹം വർഗീയ വാദിയല്ല. അദ്ദേഹത്തോടുള്ള വിയോജിപ്പ് നിലനിർത്തി കൊണ്ട് തന്നെ വരും വർഷങ്ങളിലും അനുസ്മരണം നടത്തണമെന്നും” മുരളീധരൻ പറഞ്ഞു. ചേറ്റൂർ നാടിന്റെ ആത്മാഭിമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. ബിജെപി എന്നുമുതലാണ് അദ്ദേഹത്തെ ഓർത്തുതുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു