തെരുവുനായ ആക്രമണം:മാര്‍ഗം വന്ധ്യംകരണം മാത്രമെന്ന് എംബി രാജേഷ്

പാലക്കാട്: തെരുവുനായ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി പ്രതികരിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നതാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും എം.ബി.രാജേഷ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ എബിസി ചട്ടങ്ങളില്‍ മാറ്റം വരുത്തണം. തെരുവു നായ്ക്കളെ പിടിച്ചു കൊണ്ടു പോയി പ്രത്യേകം സജ്ജീകരിച്ച എബിസി കേന്ദ്രങ്ങളിലെ ഓപ്പറേഷന്‍ തീയേറ്ററുകളില്‍ വ്ന്ധ്യംകരണം നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ. എയര്‍ കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന്‍ തീയേറ്ററായിരിക്കണം, 7 വര്‍ഷത്തെ എക്‌സ്പീരിയന്‍സുള്ള ഡോക്ടര്‍ മാത്രമേ സര്‍ജ്ജറി ചെയ്യാവൂ, റഫ്രിജറേറ്റര്‍ വേണം എന്നൊക്കെ വ്യവസ്ഥയുണ്ട്. ഒരാഴ്ച്ച ശുശ്രൂഷിച്ച്, മുറിവുണങ്ങി, ഇന്‍ഫെക്ഷന്‍ വരില്ലെന്നുറപ്പാക്കി എവിടെ നിന്നാണോ പിടിച്ചത് അവിടെത്തന്നെ തുറന്നു വിടണമെന്നൊക്കെയാണ് കേന്ദ്ര വ്യവസ്ഥകള്‍. ഈ വ്യവസ്ഥകളൊക്കെ പാലിച്ച് ലക്ഷക്കണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുക എളുപ്പമുള്ള കാര്യമാണോയെന്നും മന്ത്രി ചോദിച്ചു. വ്യവസ്ഥകളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ അത് കുറ്റകൃത്യമാകും, കേസടക്കം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫണ്ടുണ്ടെങ്കിലും കേരളത്തില്‍ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വലിയ എതിര്‍പ്പുകളാണ് വരുന്നത്. ഈ എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് കേരളത്തില്‍ ഏതാണ്ട് 30 എബിസി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ കേരളത്തില്‍ തൊള്ളായിരത്തോളം എബിസി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം ഒറ്റയടിക്ക് പൂട്ടിച്ചതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *