വ്യാജ കേസില്‍ യുവതിയെ മാസികമായി പീഡിപ്പിച്ച സംഭവം; പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദുവിനെതിരെ പേരൂര്‍ക്കട സ്വദേശി ഓമന ഡാനിയേല്‍ നല്‍കിയ പരാതിയുടെ സാഹചര്യവും, സ്റ്റേഷനിലുണ്ടായ സംഭവങ്ങളുമാണ് അന്വേഷണ പരിധിയില്‍ വരുന്നത്. സംഭവം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇത് പരിഗണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ റേഞ്ച് ഐജിക്ക് ശുപാര്‍ശയും നല്‍കി. പിന്നാലെയാണ് ഉത്തരവിറങ്ങിയത്.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ പ്രസന്നനെയും, സ്പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്ഐ എസ് ജി പ്രസാദിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്. ഭര്‍ത്താവിനെയും മക്കളെയും പ്രതികള്‍ ആക്കുമെന്ന് പ്രസന്നന്‍ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകിട്ട് ആറിനും രാവിലെ ആറിനും ഇടയില്‍ സ്ത്രീകളെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ എസ്ഐ എസ്ജി പ്രസാദ് ഗുരുതര നിയമ ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *