പൂനെയില്‍ പാലം തകര്‍ന്ന് അപകടം; ആറ് മരണം, വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു

മഹാരാഷ്ട്രയിലെ പുനെയില്‍ പാലം തകര്‍ന്ന് അപകടം. ഇന്ദ്രായണി നദിക്ക് കുറുകെയുള്ള നടപ്പാലം പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയായ കുന്ദ്മലയിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. ഇരുപതിലേറെ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും സംശയമുണ്ട്.മണ്‍സൂണ്‍ ടൂറിസത്തിന് പേരുകേട്ട ഇടമാണ് പുനെയ്ക്ക് സമീപമുള്ള കുന്ദ്മല. ഇന്ദ്രായണി നദിയ്ക്ക് കുറുകെയുള്ള പാലവും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. ഈ പാലമാണ് തകര്‍ന്നത്. അപകട സയമത്ത് നിരവധി പേര്‍ പാലത്തിന് മുകളിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകത്തില്‍ പതിനഞ്ചോളം പേര്‍ നദിയില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) , സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നദീ തീരത്ത് കുടുങ്ങിയ എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി, രണ്ട് സ്ത്രീകള്‍ ഇപ്പോഴും പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മണ്‍സൂണ്‍ ശക്തമായതോടെ പൂനെ, പിംപ്രി ചിഞ്ച്വാഡ് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. മേഖലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.