നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; ‘ഇസങ്ങൾ’ക്കുമപ്പുറം കെ.സി വേണുഗോപാൽ എന്ന രാഷ്ട്രീയ അതികായന്റെ കൂടി വിജയം

അൻവറിനെ യു.ഡി.എഫിൽ എടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും സ്ഥാനാർഥിയെ തീരുമാനിച്ചത് സംബന്ധിച്ച ചർച്ചകളിലുമായി നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം യു ഡി എഫ് ചെറിയ ആശങ്കയിലായിരുന്നു. യുഡിഎഫ് കൺവെൻഷനിൽ കെ.സി വേണുഗോപാൽ നടത്തിയ തീ പൊരി പ്രസംഗത്തിന് പിന്നാലെ യു ഡി എഫ് ക്യമ്പ് സജീവമായി. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശങ്ങളും, ജനങ്ങളെ അലട്ടുന്ന വന്യജീവി ശല്യവും, പെൻഷൻ കൃത്യമായി ലഭിക്കാത്ത സാഹചര്യവും, ദേശീയ പാത നിർമ്മാണത്തിലെ പോരായ്മകളും ഒറ്റയൊരു പ്രസംഗത്തിലൂടെ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. സിപിഐഎം കാടടച്ചു നടത്തിയ വർഗ്ഗീയ പ്രചാരണങ്ങളെ ബൗണ്ടറി പായിക്കാൻ കെ.സി വേണുഗോപാലിന്റെ കൈയ്യിൽ ജനങ്ങളെ അലട്ടുന്ന ഇത്തരം ജനകീയ പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു.
എം.വി ഗോവിന്ദന്റെ സിപിഐഎം- ആർ എസ് എസ് ബന്ധത്തെ കുറിച്ചുള്ള പ്രസ്താവനയെ നിസ്സാരവത്കരിക്കാൻ ശ്രമിച്ചുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് രംഗപ്രവേശനം ചെയ്തപ്പോൾ കെ.സി വേണുഗോപാൽ സിപിഐഎം മറച്ചുവയ്ക്കാൻ ശ്രമിച്ച അവരുടെ ആർ എസ് എസ് ബാന്ധവത്തിന്റെ മുഴുവൻ ചരിത്രവും ഉയർത്തി കാണിച്ചു. ചരിത്രം മറച്ചുവയ്ക്കാൻ ശ്രമിച്ചവർ അതേ ചരിത്രത്താൽ വേട്ടയാടപ്പെടുന്ന നിമിഷത്തിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷത്തിന്റെ കുതന്ത്ര നരേറ്റിവിലൊന്നും വീഴാതെ അദ്ദേഹം കോൺഗ്രസിനെ ലക്ഷ്യ സ്ഥാനത്തേക്ക് നയിച്ചു. പിണറായിസമെന്നും സതീഷനിസമെന്നുമൊക്കെ മാധ്യമങ്ങളും കൂലിയെഴുത്തുകാരും പ്രൊപ്പഗാണ്ടയുമായി കളം നിറയുമ്പോഴും ലക്ഷ്യബോധത്തോടെ നിലമ്പൂരിൽ മുന്നിൽ നിന്ന് നയിച്ചത് കെ.സി വേണുഗോപാൽ ആണെന്ന വസ്തുത മായുന്നില്ല. നിലമ്പൂരിൽ കണ്ട സർവ്വ ഇസങ്ങൾക്കുമപ്പുറം കെ.സി വേണുഗോപാൽ എന്ന രാഷ്ട്രീയ അതികായൻ വച്ച ഓരോ ചുവടും ഫലം കണ്ടു.