കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; വളപട്ടണം പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം, കല്ലൂര്‍ പുഴ കരകവിഞ്ഞു

വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു. കനത്ത മഴയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുന്‍ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂര്‍ അങ്കണവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ വളപട്ടണം പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാലും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്.

തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. മറ്റന്നാള്‍ വരെ മഴ തുടര്‍ന്നേക്കും.