‘വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ കാഷ്ഠിക്കാറില്ല’; ശശി തരൂരിനു വിമര്‍ശനം, കുറിപ്പ്‌

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും എംപിയുമായ ശശി തരൂരിനെ വിമര്‍ശിച്ച് എഴുത്തുകാരിയും കോണ്‍ഗ്രസ് അനുഭാവിയുമായ സുധാ മേനോന്‍. പറക്കാന്‍ ആരുടെയും അനുമതി വേണ്ട. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേയും സ്വന്തമല്ലെന്നുമുള്ള തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് സുധാ മേനോന്‍ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുള്ളത്.

വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും, വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല. കൂട് അഭയം കൂടിയാണ്.’ സുധാമേനോന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു. ‘അന്‍പത് കോടിയുടെ ഗേള്‍ഫ്രണ്ട് എന്ന ആക്ഷേപം ചിലര്‍ ഉന്നയിച്ചപ്പോഴും, മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു, പുറത്തുള്ള സുന്ദരാകാശമായിരുന്നില്ല എന്നും പക്ഷികള്‍ ഓര്‍മ്മിക്കണം…’ സുധാ മേനോന്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ ലേഖനം എഴുതിയതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ‘ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരുന്നത്. ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പമാണ്. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകും’- എന്നായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍. ഇതിനു മറുപടിയായാണ് തരൂര്‍ കുരുവിയുടെ ചിത്രമുള്ള ആകാശം ആരുടേയും സ്വന്തമല്ലെന്ന കുറിപ്പ് പോസ്റ്റ് ചെയ്തത്.