ഓപ്പറേഷന്‍ മഹാദേവ്; കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും

ദില്ലി: ജമ്മു കശ്മീരിലെ ദാര മേഖലയില്‍ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷന്‍ മഹാദേവില്‍ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം. കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഭീകരര്‍ക്കായി ശ്രീനഗറിലെ ദാര മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കെതിരെ സംയുക്ത ഓപ്പറേഷന്‍ തുടങ്ങിയതായി സേന അറിയിച്ചു. ജമ്മു കശ്മീരിലെ ലിഡ്വാസില്‍ തിങ്കളാഴ്ച തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി ചിനാര്‍ പൊലീസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ അറിയിച്ചു.

ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹര്‍വാന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഹര്‍വാനിലെ മുള്‍നാര്‍ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ദൂരെ നിന്ന് രണ്ട് റൗണ്ട് വെടിയൊച്ചകള്‍ കേട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രദേശത്തേക്ക് കൂടുതല്‍ സേനയെ അയച്ചതായും തീവ്രവാദികളെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു.