ഒരു മാസത്തേക്ക് പാലിയേക്കരയില്‍ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി

തകര്‍ന്ന ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ഗതാഗത പ്രശ്‌നം നാലാഴ്ചയ്ക്കകം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.തകര്‍ന്ന പാതയിലെ ടോള്‍ പിരിവിലാണ് കേന്ദ്ര സര്‍ക്കാരിനും ദേശീയപാതാ അതോറിറ്റിക്കും തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ്. തകര്‍ന്ന ദേശീയപാതയിലെ ടോള്‍ പിരിവാണ് പ്രശ്നമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഇടക്കാല ഉത്തരവനുസരിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് പാടില്ല. ദേശീയപാതയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. സര്‍വീസ് റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണം. പ്രശ്‌നം പരിഹരിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പൗരന്മാരാണ് ടോള്‍ പിരിവിന്റെ ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം.

രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഒരു മാസം മുന്‍പ് അറിയിച്ചത്. എത്രനാള്‍ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ദേശീയപാതാ അതോറിറ്റിയോടുള്ള ചോദ്യം. ദേശീയപാതയിലെ ഗതാഗതപ്രശ്നം മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ആയിരുന്നു ദേശീയപാതാ അതോറിറ്റി തിങ്കളാഴ്ച നല്‍കിയ വിശദീകരണം.