ജ്യോതിഷിമാരുടെ വീട്ടിൽ പോകുന്നതൊക്കെ സാധാരണമല്ലേയെന്നു സിപിഎം നേതാവ് എ.കെ.ബാലൻ

തിരുവനന്തപുരം∙ ജ്യോതിഷിമാരുടെ വീട്ടിൽ പോകുന്നതൊക്കെ സാധാരണമല്ലേയെന്നു സിപിഎം നേതാവ് എ.കെ.ബാലൻ. സിപിഎമ്മിലെ ജ്യോതിഷ വിവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിൽ എത്രയോ ജ്യോതിഷികളുണ്ടെന്നും താൻ അവരുടെ വീട്ടിൽപോയി വോട്ടു ചോദിച്ചിട്ടുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു. ജ്യോതിഷിമാരുടെ വീട്ടിൽ കയറാൻ പാടില്ലെന്നാണോ പറയുന്നതെന്ന് എ.കെ.ബാലൻ ചോദിച്ചു. അത്തരക്കാരുമായി സംസാരിക്കും. നല്ല ബന്ധമുണ്ടാക്കും. ആശയവിനിമയം നടത്തും. അതിനർഥം അവരുമായി യോജിക്കുന്നു എന്നല്ലെന്നും എ.കെ.ബാലൻ പറഞ്ഞു.

സിപിഎമ്മിലെ ജ്യോതിഷ വിവാദം നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സംസ്ഥാന സമിതിയിൽ അത്തരമൊരു വിമർശനം ഉയർന്നിട്ടില്ല. മാധ്യമങ്ങൾ ഓരോ കാര്യം ഉണ്ടാക്കിക്കൊണ്ടുവന്നാൽ അതിനോടെല്ലാം പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കൾ എന്തിനാണ് അടിക്കടി ജ്യോതിഷികളെ കാണാൻ പോകുന്നതെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചോദ്യമുയർന്നെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.