വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവം: പ്രധാനാധ്യാപകന്‍ അവധിയിൽ പ്രവേശിച്ചു

കാസര്‍ഗോഡ് അസംബ്ലിക്കിടെ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ത്ത സംഭവത്തില്‍ കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം അശോകന് അവധിയില്‍ പ്രവേശിയ്ക്കാന്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിര്‍ദ്ദേശം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും വരെ അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിര്‍ദേശം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയുടെയും, ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും മൊഴി ഡി ഡി ഇ ടി വി മധുസൂദനന്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

സംഭവം പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ ഹെഡ്മാസ്റ്റര്‍ എം അശോകന് ലക്ഷ്യം തെറ്റിയതാണെന്നും, പിശക് പറ്റിയതാണെന്നുമാണ് പിടിഎയുടെ നിലപാട്. അധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ ബേഡകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് ഒതുക്കി തീര്‍ക്കാന്‍ അധ്യാപകനും പി ടി എ അംഗങ്ങളും വീട്ടില്‍ എത്തി കുട്ടിയ്ക്ക് ചികിത്സാസഹായമായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിദ്യാര്‍ഥിയുടെ അമ്മ ആരോപിച്ചിരുന്നു.