പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനം; സിഐ പിഎം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തില്‍ മുന്‍ എസ്‌ഐ പി എം രതീഷിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണമെന്നാണ് ദക്ഷിണമേഖലാ ഐജി നോട്ടീസില്‍ പറയുന്നത്.

സംഭവം ചര്‍ച്ചയായതോടെ ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ അന്വേഷണ പുരോഗതികള്‍ വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുപ്പിച്ചു. എട്ടു മാസമായി ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഫയല്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അഡീഷണല്‍ എസ്പി ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇത് ഫയലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. തുടര്‍ന്നാണ് രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഐജി നിര്‍ദേശം നല്‍കിയത്.

എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണം എന്നാണ് പറഞ്ഞിരിക്കുന്നത്. രതീഷിന്റെ മറുപടി ലഭിച്ചാലും ഇല്ലെങ്കിലും വകുപ്പുതല നടപടി ഉണ്ടാകുമെന്ന സൂചനകളാണ് ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്നത്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെയാണ് പീച്ചി പൊലീസ് സ്‌റ്റേഷനില്‍ വെച്ച് അന്ന് എസ് ഐ ആയിരുന്ന പി എം രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 2023 മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14നാണ് കിട്ടിയത്. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് ദൃശ്യങ്ങള്‍ കിട്ടിയത്.