ബീഹാറില്‍ തീപാറുന്ന പ്രചാരണം; എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി

ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ തീപാറും തിരഞ്ഞെടുപ്പ് പ്രചാരണം. ബീഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസും ആര്‍ജെഡിയും ബീഹാറിലെ ജനങ്ങള്‍ക്ക് നല്‍കിയതു വഞ്ചനയും വാഗ്ദാനങ്ങളുമാണെന്നും വോട്ടിനായി അവര്‍ ഛഠ് ദേവിയെ അപമാനിച്ചതായും പ്രധാനമന്ത്രി ആരോപിച്ചു.

മഹാസഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ബീഹാറില്‍ തുടരുകയാണ്. നളന്ദയിലും രാഘോപൂരിലുമായി റാലിയും പൊതുസമ്മേളനവും നടത്തി. മഹാസഖ്യത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

അതിനിടെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗയയില്‍ എത്തിയ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ അനില്‍ കുമാറിനെ ഗ്രാമീണര്‍ ആക്രമിച്ചു. വാഹനത്തിന് നേരെ കല്ലേറുണ്ടായി. റോഡ് നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്നാണ് ഗ്രാമീണര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.