പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

പാലക്കാട്: പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പാര്‍ട്ടി ശശിക്കെതിരെ നടപടി സ്വീകരിച്ചത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതും നടപടിക്ക് കാരണമായി.

ശശിയുടെ ആരോപണങ്ങള്‍ക്കെതിരെ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ശശി ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും ഒരു കാര്യവും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് സുരേഷ് ബാബു വ്യക്തമാക്കി.

തനിക്കോ തന്റെ കുടുംബത്തിനോ അനധികൃതമായി സമ്പത്ത് സമ്പാദിച്ചതായി തെളിയിക്കപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ശശിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതുമുതല്‍ ഇന്നുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമായിരിക്കുമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

പി കെ ശശി നിരവധി പാര്‍ട്ടി നടപടികള്‍ നേരിട്ട വ്യക്തിയാണെന്നും, എസ്എഫ്‌ഐ കാലം മുതലേ അത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും സുരേഷ് ബാബു ആരോപിച്ചു. ശശിയുടെ തീവ്രത പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അടുക്കളയില്‍ പണിയെടുത്തവനും കുട പിടിച്ചവനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് എന്ന വിമര്‍ശനവും സുരേഷ് ബാബു ഉയര്‍ത്തി.