ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്; ഹൈക്കോടതിയില്‍ ഓഡിറ്ററുടെ വിശദീകരണം

കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബെഞ്ചിന് മുന്നില്‍ നേരിട്ട് ഹാജരായ വിജയന്‍ അസോസിയേറ്റ്‌സ് പ്രതിനിധികളാണ് കണക്കുകളിലെ വ്യത്യാസങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ യഥാര്‍ത്ഥ ബില്ലുകള്‍ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്ന് ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. ക്രോഡീകരിച്ച ബില്ലുകള്‍ മാത്രമാണ് ലഭിച്ചതെന്നും അതിനാല്‍ ബജറ്റിനേക്കാള്‍ അധികമായി ചെലവായ തുക സ്വതന്ത്രമായി പരിശോധിക്കാനോ താരതമ്യം ചെയ്യാനോ സാധിച്ചില്ലെന്നും വ്യക്തമാക്കി.

രേഖാമൂലം ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് ആസ്തി രജിസ്റ്റര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ഓഡിറ്റര്‍ അറിയിച്ചു.

കണക്കുകളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഓഡിറ്റര്‍ക്ക് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുശേഷം ഹൈക്കോടതി വീണ്ടും പരിഗണന നടത്തും.