പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായി പ്രതികരിച്ച് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായി പ്രതികരിച്ച് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി. ഇറാനിലെ ജനങ്ങൾ ഈ യുദ്ധത്തിൽ വിജയം നേടുകയോ രക്തസാക്ഷിത്വം വരിക്കുകയോ ചെയ്യും. രണ്ടായാലും ഇറാനിയൻ ജനതക്ക് അത് സന്തോഷവും അംഗീകാരവുമാണെന്ന് മുഹമ്മദ് ഫത്താലി വ്യക്തമാക്കി. തെറ്റും ശരിയും തമ്മിലുള്ള യുദ്ധമാണിത്.

മനുഷ്യന്‍റെ അന്തസും രാജ്യങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഒരു വശത്തും, അടിച്ചമർത്തലും അനീതിയും മറുവശത്തുമായുള്ള യുദ്ധമാണ്. അനീതിയുടെ വ്യക്തമായ തെളിവാണ് അമേരിക്കയുടെ ഇറാനിലെ സൈനിക നടപടി. ഈ ആക്രമണം ഇറാനെതിരെ മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങൾക്കും മനുഷ്യന്റെ അന്തസിനും സ്വന്തം ഭാവി നിർണ്ണയിക്കാനുള്ള രാഷ്ട്രങ്ങളുടെ അവകാശങ്ങൾക്കും എതിരാണെന്നും ഇറാൻ അംബാസിഡർ അഭിപ്രായപ്പെട്ടു.

ഇസ്രായേൽ – അമേരിക്കൻ ആക്രമണത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലടക്കം പുടിൻ അനുശോചനവും രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്‍റ് അനുശോചനം അറിയിച്ചത്. അമേരിക്കൻ – ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു.

സംഘർഷം വലുതാക്കരുത് എന്ന് ഇറാനോടും റഷ്യൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാഷ്ട്രങ്ങളുമായി നിരന്തര സമ്പർക്കത്തിലാണെന്നും പുടിൻ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് റഷ്യയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി എട്ടാം നാളിലാണ് സമാധാനത്തിനായുള്ള പുടിന്‍റെ നിർണായക ഇടപെടൽ. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് വ്‌ളാഡിമിർ പുടിൻ മുന്നോട്ടുവച്ചത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ – സൈനിക നേതാക്കൾ, നിരവധി സാധാരണക്കാർ എന്നിവരുടെ വേർപാടിൽ പുടിൻ അനുശോചനം രേഖപ്പെടുത്തി.

മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിനോടുള്ള റഷ്യയുടെ ശക്തമായ എതിർപ്പ് പുടിൻ ആവർത്തിച്ചു. സായുധ ആക്രമണങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴി തേടണമെന്നും ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജി സി സി അംഗരാജ്യങ്ങളിലെ നേതാക്കളുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യൻ പക്ഷത്തുനിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പുടിൻ അറിയിച്ചു.