ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: വിഴിഞ്ഞം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂർ

തിരുവനന്തപുരം: ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ, കേരളത്തിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂർ എംപി. നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും വിഴിഞ്ഞം കൈവരിക്കുന്ന അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ച് എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. വിഴിഞ്ഞം ഇപ്പോൾ ഇന്ത്യയുടെ മാത്രം അഭിമാനമല്ല, മറിച്ച് ആഗോളതലത്തിൽ ഒരു അനിവാര്യതയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംഘർഷങ്ങളും ആഗോള ഷിപ്പിംഗ് കമ്പനികളെ ബദൽ മാർഗങ്ങൾ തേടാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശ്വസനീയമായ ഒരു ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം ഉയർന്നു വരുന്നത്. നിലവിൽ നൂറോളം കപ്പലുകളാണ് വിഴിഞ്ഞത്ത് എത്താനോ ബർത്തിംഗിനോ വേണ്ടി കാത്തുനിൽക്കുന്നത്. ഇത് ആഗോള സമുദ്ര ചരക്ക് ഗതാഗത രംഗത്ത് വിഴിഞ്ഞം തുറമുഖത്തിൻ്റെ സ്വീകാര്യതയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയിൽ വൻ കുതിച്ചുചാട്ടമാണ് 2026 മാർച്ചിൽ രേഖപ്പെടുത്തിയതെന്ന് ശശി തരൂർ കണക്കുകൾ പങ്കുവച്ചുകൊണ്ട് പറഞ്ഞു. 61 കപ്പലുകൾ കൈകാര്യം ചെയ്തു, ഇത് തുറമുഖത്തെ സംബന്ധിച്ച് പുതിയൊരു റെക്കോർഡാണ്. റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ പത്ത് ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് സാധിച്ചു. കപ്പലുകളുടെ തിരക്ക് കണക്കിലെടുത്ത് രണ്ടാം ഘട്ട വികസനം അതിവേഗം പുരോഗമിക്കുകയാണ്.
ഒരേസമയം അഞ്ച് മദർ ഷിപ്പുകളെ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് വിപുലീകരണം. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ഉയർന്ന വിമർശനങ്ങളെയും തരൂർ തന്റെ കുറിപ്പിൽ അനുസ്മരിച്ചു. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ വമ്പൻ തുറമുഖങ്ങളോട് മത്സരിക്കുക മാത്രമല്ല, അവയെ മറികടന്ന് പുതിയൊരു ആഗോള നിലവാരം പുലർത്തുന്ന സമുദ്ര ഭീമനായി വിഴിഞ്ഞം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലുള്ള തടസ്സങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമായ അവസരങ്ങളാക്കി മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.