മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്. ഗിരിയെ കാണാതായതിനെ തുടർന്ന് മാനസിക വിഷമത്തിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും. 4 പേരെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. ചികിത്സയിലുള്ള 10പേരിൽ 4പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകട സ്ഥലത്ത് ഇന്ന് വീണ്ടും കെഡാവർ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തും. സ്ഫോടനത്തിൽ നാലു പേരെ ആണ് കാണാതായത്. കോട്ടപ്പുറം, കമ്മത് ലൈൻ സ്വദേശിയായ അഭിജിത് എന്ന അഭി, തൃശൂർ മണക്കൂടി സ്വദേശി കോലാട്ടു പുരക്കൽ ഹൗസിൽ വിഷ്ണു, കോട്ടപ്പുറം ചേലാട്ട് ലൈനിൽ ഗിരീഷ്, സുരേഷ് സി എ എന്നിവരെയാണ് കാണാതായത്.