ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയിൽ ഇന്ന് വാദം പുന:രാരംഭിക്കും

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുന:രാരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. യുവതീപ്രവേശനം അനുവദിക്കാനാവില്ലെന്ന കർശന നിലപാടുള്ള സംഘടനകളുടെയും കക്ഷികളുടെയും വാദങ്ങളാണ് പ്രധാനമായും നടക്കുക.
എൻഎസ്എസ് മതവിഭാഗം എന്നതിൽ പ്രാധാന്യം നൽകുമ്പോൾ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വാദം.ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകനായ അഭിഷേക് മനുസിംഗ്‌വിയാണ് കോടതിയിൽ ഹാജരാകുന്നത്. പ്രതിഷ്ഠയുടെ അവകാശങ്ങളും ആചാരപരമായ പ്രത്യേകതകളും അദ്ദേഹം കോടതിയിൽ അക്കമിട്ടു നിരത്തും.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണ്ണായകമാണ്. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ച സർക്കാർ, നിലവിലെ സാഹചര്യത്തിൽ എന്ത് നിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് തന്നെ സർക്കാർ വാദം ഉന്നയിക്കുമോ അതോ വരും ദിവസങ്ങളിലേക്ക് മാറ്റുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.