മേയ് ഒന്ന് മുതൽ ഗ്യാസ് ബുക്കിംഗിൽ മാറ്റം

ന്യൂഡൽഹി: മേയ് ഒന്ന് മുതൽ രാജ്യത്തെ എൽപിജി വിതരണത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറാൻ – ഇസ്രായേൽ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്താണ് മാറ്റം.
സിലിണ്ടർ എപ്പോൾ ബുക്ക് ചെയ്യണം, വില, ഡെലിവറി ട്രാക്ക് എന്നിവയിലാണ് മാറ്റം വരുന്നത്. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം എൽപിജി സിലിണ്ടറുകൾ എത്ര തവണ ബുക്ക് ചെയ്യണമെന്നതിൽ സർക്കാർ മാറ്റം കൊണ്ടുവരും. സിലിണ്ടറുകൾ അനാവശ്യമായി ബുക്ക് ചെയ്ത് കൂട്ടിവയ്ക്കുന്നത് ഒഴിവാക്കാനാണ് ഇത്. നിലവിൽ നഗര പ്രദേശങ്ങളിൽ സിലിണ്ടർ ബുക്ക് ചെയ്ത് 21 ദിവസത്തിന് ശേഷം അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയും.
പക്ഷേ ഇനി അത് 25 ദിവസമാക്കും. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർന്നേക്കാം.നിലവിൽ തുടരുന്ന ഒടിപി സംവിധാനവും തുടരും. ശരിയായ ഉപഭോക്താവിന്റെ കെെയിലാണോ സിലിണ്ടർ എത്തിയതെന്ന് തിരിച്ചറിയാനാണ് ഇത്. കൂടാതെ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള eKYC നിർബന്ധമാക്കും.സിലിണ്ടറിന് ലഭിക്കുന്ന സബ്സിഡി ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ eKYC നിർബന്ധമാണ്. മേയ് ഒന്ന് മുതൽ ഗാർഹിക – വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരാനും സാദ്ധ്യതയുണ്ട്.
എൽപിജി വിതരണം കുറയ്ക്കാൻ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി) കണക്ഷൻ എടുക്കാൻ സർക്കാർ പ്രോത്സഹിപ്പിക്കും.സിലിണ്ടർ ബുക്കിംഗിനായി ഏജൻസികളിൽ നേരിട്ട് വിളിക്കുന്നതിന് പകരം ഐ.വി.ആർ.എസ്, മിസ്ഡ് കോൾ സംവിധാനങ്ങൾ ഉപയോഗിക്കാം. അല്ലെങ്കിൽ വാട്സാപ്പിൽ ഹായ് എന്നോ റീഫിൽ എന്നോ സന്ദേശം അയച്ചാൽ മതിയാകും. എസ്എംഎസ് വഴിയും വെബ്സെെറ്റ് വഴിയും എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സൗകര്യം കമ്പനികൾ ഒരുക്കുന്നുണ്ട്.