നിതിൻരാജിന്റെ മരണത്തിൽ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്: ലോൺ ആപ്പുമായി ബന്ധപ്പെട്ടും അന്വേഷണം

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിതിൽരാജിന്റെ കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പുമായി ബന്ധപ്പെട്ട കേസും ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുവരെ നടത്തിയ പൊലീസ് അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.
ഏപ്രിൽ പത്തിനായിരുന്നു നിതിൻരാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളേജിലെ അദ്ധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. നിതിൻരാജ് മരിച്ച കേസിൽ ആത്മഹത്യാപ്രേരണാ കുറ്റവും എസ്.സി-എസ്.ടി വകുപ്പും ചുമത്തിയാണ് അദ്ധ്യാപകരായ റാമിനും ഡോ.കെ.ടി സംഗീത നമ്പ്യാർക്കുമെതിരെ പൊലീസ് കേസെടുത്തത്.
എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെൻഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.അതിനിടെ, അധ്യാപികയെയും നിതിൻരാജിനെയും ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ നോയ്ഡയിലെ ഇൻസ്റ്റന്റ് ഫണ്ട് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.