മണിയാര്‍ വൈദ്യുതപദ്ധതി: സ്വകാര്യ കമ്പനി അനധികൃത ലാഭമുണ്ടാക്കിയത് കോടികൾ ! വൈദ്യുത ബോർഡിൻറെ നഷ്ടം 56 കോടി രൂപ’ രമേശ് ചെന്നിത്ത

തിരുവനന്തപുരം: കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉൽപാദിപ്പിയ്ക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
2024 ഡിസംബര്‍ 31 ന് BOOT കരാര്‍ അവസാനിച്ചതാണ്. അന്ന് ഈ വൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോര്‍ഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി. കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാര്‍ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോൽപാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്.
വൈദ്യുത ബോർഡ് മായുള്ള കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യം കാർബോറണ്ടത്തിന് ലഭിച്ചു.
ഇവിടെ ഒരു യൂണിറ്റിന് ഉല്‍പാദനചെലവ് 40 പൈസയില്‍ താഴെയാണ്. ഇതാണ് യൂണിറ്റ് ഒന്നിന് 10- 14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്.
ഇതേസമയത്ത് കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടിയത്.
മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി. ലളിതമായി പറഞ്ഞാല്‍ 12,000 യൂണിറ്റ് വൈദ്യുതി മണിക്കൂറില്‍ ഉല്‍പാദിപ്പിക്കാന്‍ ഈ നിലയത്തിന് ആകും.
ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കില്‍ 40 പൈസയ്ക്ക് ഉല്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നമുക്ക് നഷ്ടപ്പെട്ടത്.
കേരളത്തിൻറെ വൈദ്യുത സാഹചര്യം ദുർഘടമായ സാഹചര്യത്തിൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല.
പച്ചയായ പകല്‍ക്കൊള്ളയാണ് നടക്കുന്നത്.
പിണറായി വിജയനും മന്ത്രി കൃഷ്ണന്‍കുട്ടിയും വൈദ്യുത ബോര്‍ഡും ഈ പകല്‍ക്കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണ്.
ഈ പദ്ധതി തിരിച്ചെടുക്കാൻ ഇത്രയും വൈകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം – ചെന്നിത്തല ആവശ്യപ്പെട്ടു