‘എയിംസ് വന്നാൽ ക്രെഡിറ്റ് എനിക്ക്, ഇല്ലെങ്കിൽ രാഷ്ട്രീയം വിടും’: സുരേഷ് ഗോപി

കേരളത്തിൽ എവിടെ എയിംസ് വന്നാലും നല്ലതാണെന്നും, അത് യാഥാർത്ഥ്യമായാൽ അതിന്റെ പൂർണ്ണമായ ക്രെഡിറ്റ് തനിക്കായിരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരിൽ മുൻപ് പലരും തന്നെ ഒരുപാട് ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ തന്നെ ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ കൃത്യമായ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എയിംസ് കോഴിക്കോട്ട് തന്നെ സ്ഥാപിക്കണമെന്ന നിലപാടാണ് മുൻ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാൽ മറ്റ് അഞ്ച് സ്ഥലങ്ങൾ കൂടി നിർദ്ദേശിക്കാൻ കഴിഞ്ഞ സർക്കാരിനോട് താൻ ആവശ്യപ്പെട്ടിരുന്നതാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്ന് താൻ മുൻപ് പ്രഖ്യാപിച്ചിട്ടുള്ള കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. എയിംസിനായുള്ള പുതിയ ശുപാർശകളിൽ തൃശൂർ, ഇടുക്കി എന്നീ ജില്ലകളെക്കൂടി പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ആഗോളതലത്തിലുള്ള യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില വർദ്ധിക്കുന്നതെന്നും അല്ലാതെ ആരും ഇവിടെ ഏറുപടക്കം എറിഞ്ഞതുകൊണ്ട് ഉണ്ടായതല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അന്താരാഷ്ട്ര പ്രതിസന്ധികൾ മറികടക്കേണ്ടതുണ്ട്. ദിനംപ്രതി വില കൂട്ടുന്നു എന്ന വാദം തെറ്റാണെന്നും, ആകെ രണ്ടുതവണ മാത്രമാണ് വില വർദ്ധിച്ചിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നാലുപേരുള്ള ഒരു കുടുംബത്തിന് ഒരു ദിവസം പാചകവാതകം ഉപയോഗിക്കാൻ വെറും 9 രൂപ മാത്രമാണ് ചെലവ് വന്നിരുന്നത്. അതിപ്പോൾ കൂടിവന്നാൽ 11 അല്ലെങ്കിൽ 12 രൂപയായിട്ടുണ്ടാകും. ഇതിലും കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊരു ഇന്ധനം ഏതാണെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു. ആഗോള പ്രതിസന്ധികൾക്ക് അയവ് വരുന്നതോടെ ഇന്ധനവില കുറയ്ക്കാൻ താൻ തന്നെ നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.