വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നു, മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി വേണം; വി.എം. സുധീരൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനയ പ്രഖ്യാപനങ്ങളിലും കരിമണൽ ഖനന വിഷയത്തിലും അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യ കേസ് ഉയർത്തി വി.ഡി. സതീശൻ സർക്കാരിനെതിരെ നിലപാട് വീണ്ടും കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണത്തിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടി സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് കാര്യക്ഷമമായി അന്വേഷിക്കാൻ അടിയന്തരമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട സുധീരൻ, കത്തിന്റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിട്ടുണ്ട്.
എസ്.എൻ.ഡി.പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്ററായിരുന്ന കെ.കെ. മഹേശന്റെ മരണത്തിൽ നീതിപൂർവ്വമായ അന്വേഷണം വേണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ജൂൺ ആറിന് ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും ഇതുവരെ കാര്യമായ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് സുധീരൻ കത്തിലൂടെ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ സംസ്ഥാനത്തെ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് സുധീരൻ ആരോപിച്ചു. ഈ സാഹചര്യത്തിൽ ഭരണസംവിധാനവും ആഭ്യന്തര വകുപ്പും ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നും പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് തന്നെ കേസ് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.