വീണ്ടും ഭാരതാംബ വിവാദം;രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

ഭാരതാംബ വിവാദത്തില്‍ മന്ത്രി പി പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടിയും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയാണ് മന്ത്രി ബഹിഷ്‌കരിച്ചത്. പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്പുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ആയിരുന്നു ചടങ്ങ്.

എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളില്‍ അല്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബചിത്രം എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഭാരതാംബ വിഷയത്തില്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

രാജഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. ചെല്ലുമ്പോള്‍ ഭാരതാംബ ചിത്രം കണ്ടു. ഗവര്‍ണ അതില്‍ പൂവിട്ട് പൂജിക്കുകയും ചെയ്തു. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്‌കരിച്ചുവെന്ന് മന്ത്രി അറിയിച്ചു. രാജ് ഭവനെ രാഷ്ട്രീയവല്‍ക്കരിച്ച് ആര്‍എസ്എസിന്റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. വേണമെങ്കില്‍ തനിക്ക് കുട്ടികളുമായി അവിടെ നിന്നും ഇറങ്ങാമായിരുന്നു. നിഷ്‌കളങ്കരായ കുട്ടികളുടെ മുന്‍പില്‍ വര്‍ഗീയത കുത്തി കേറ്റുകയാണ്. ഇങ്ങനെ ഒരു ഭാരതാംബയെ കുട്ടികള്‍ ആരും കണ്ടിട്ടില്ല. ഇനിയിപ്പോള്‍ പാഠപുസ്തകത്തില്‍ ഒക്കെ ഇങ്ങനെ ആക്കുമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്ന് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെയാണെങ്കില്‍ വിളിക്കുന്ന പരിപാടി എല്ലാം ഭാരതാംബയുടെ ചിത്രവുമായി ഗവര്‍ണര്‍ എത്തുമോയെന്ന് മന്ത്രി ചോദിച്ചു. ഇതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പറ്റില്ല. ഗവര്‍ണറുടെ ഏറ്റവും വിലകുറഞ്ഞ നിലപാടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.