സിഎഎ: മുഖ്യമന്ത്രിയും പ്രതിപക്ഷവും മുസ്ലീങ്ങളിൽ ഭയമുണ്ടാക്കി ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ


കൊച്ചി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലീങ്ങളുടെ ഇടയിൽ ഭയാശങ്ക ഉണ്ടാക്കി സമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എളംകുളത്ത് ദേശീയ ജനാധിപത്യ സഖ്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സർക്കാർ മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നും  മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മുസ്ലിങ്ങളിൽ  തെറ്റിധാരണപടർത്തി വർഗീയ വികാരം ആളിക്കത്തിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനാണ്. തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവ് ഇതിനെതിരെ മിണ്ടില്ലെന്ന് മാത്രമല്ല. അതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വോട്ടിന് വേണ്ടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ പോലും ഇരുവരും തയ്യാറായിരിക്കുന്നു. റഷ്യയിൽ ഭീകരാക്രമണത്തിൽ 139 പേർ കൊല്ലപ്പെട്ടു. അതിനെ അപലപിക്കുവാൻ ഒരാൾ പോലും തയ്യാറായില്ല. മുസ്ലിം സമുദായത്തിനു മാത്രമല്ല മറ്റ് സമുദായങ്ങൾക്കും വോട്ടുളള കാര്യം ഇരുവരും മറക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

7 മാസമായി മുടങ്ങിക്കിടക്കുന സാമൂഹ്യ ക്ഷേമ പെൻഷൻ, വിലക്കയറ്റം, വികസന രാഹിത്യം, സാമ്പത്തിക പ്രതിസന്ധി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി, കോളേജുകളിൽ എസ്.എഫ്.ഐ അക്രമം തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രശനങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാതെ ഇരു മുന്നണികളും വർഗ്ഗീയ വേർതിരിവ് സൃഷ്ടിച്ച് വോട്ടു സമാഹരിക്കാൻ മാത്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *