രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതി; പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് സമര്‍പ്പിച്ച ലൈംഗിക പീഡനപരാതി വ്യാജമാണെന്നാണ് രാഹുലിന്റെ സുഹൃത്തും അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഫെന്നി നൈനാന്‍. പരാതിക്കാരിയെ നേരിട്ട് വെല്ലുവിളിച്ച ഫെന്നി, പൊലീസ് അന്വേഷണം നടത്തി എന്തെങ്കിലും തെളിവ് കണ്ടെത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

പരാതിക്കാരിയുടെ ആരോപണപ്രകാരം, ഹോംസ്റ്റേ പോലുള്ള ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയതും പിന്നീട് തിരികെ കൊണ്ടുവന്നതും ഫെന്നി നൈനാന്‍ തന്നെയാണെന്ന് പറയുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം തന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും പരാതി പൂര്‍ണമായും വ്യാജമാണെന്നും ഫെന്നി വ്യക്തമാക്കി.
ഏതു വാഹനത്തിലാണ് കൊണ്ടുപോയത്? ഏത് ഹോംസ്റ്റേ? – ഫെന്നിയുടെ ചോദിച്ചു.പരാതിയുടെ പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഫെന്നി ആരോപിച്ചു. പരാതിക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ പോലും തനിക്ക് അറിയില്ലെന്നും, ഏത് വാഹനത്തിലാണ് കൊണ്ടുപോയത്, ഏത് ഹോംസ്റ്റേയിലേക്കാണ് കൊണ്ടുപോയത്, എവിടേക്കാണ് കൊണ്ടുപോയത് എന്നിവ വ്യക്തമാക്കണമെന്നായിരുന്നു ഫെന്നിയുടെ വെല്ലുവിളി.

ഒരു സ്ഥാനാര്‍ത്ഥിയെ ഏത് തരത്തിലായാലും തേജോവധം ചെയ്യാനുള്ള ശ്രമമാണിതെന്ന ഫെന്നി പറഞ്ഞു. വ്യാജപരാതി നല്‍കിയയാള്‍ ആദ്യം അന്വേഷണത്തിനും ചോദ്യങ്ങള്‍ക്കും മുന്നില്‍ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.