യുകെയിലെ രാജേഷ് സഖാവ്! വിദേശത്തെ സിപിഎം അനുഭാവി ഘടകത്തിന്റെ നിർവാഹക സമിതിയംഗം

തിരുവനന്തപുരം ∙ പാർട്ടിയിലെ പ്രധാന നേതാക്കൾക്കു മേൽ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ച് പൊളിറ്റ്ബ്യൂറോയ്ക്ക് (പിബി) ലഭിച്ച ‌കത്ത് പരസ്യമായത് വിവാദമായിരുന്നു. സിപിഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ചെന്നൈയിലെ വ്യവസായി ബി.മുഹമ്മദ് ഷർഷാദ് പിബി അംഗം അശോക് ധാവ്ളെയ്ക്കു നൽകിയ കത്താണു ചോർന്നത്. പാർട്ടി കോൺഗ്രസിൽ പ്രതിനിധി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ രാജേഷ് നൽ‌കിയ മാനനഷ്ട ഹർജിയിലാണ് പിബിക്കുള്ള കത്ത് ഇടംപിടിച്ചതും അതുവഴി പുറത്തുവന്നതും.

സിപിഎമ്മിന്റെ യുകെയിലെ അനുഭാവിഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (എഐസി) നിർവാഹകസമിതിയംഗമാണ് കത്തുവിവാദത്തിൽ ഉൾപ്പെട്ട രാജേഷ് കൃഷ്ണ. തൊഴിലിന്റെയും വാസസ്ഥലത്തിന്റെയും അടിസ്ഥാനത്തിലാണു സിപിഎം ബ്രാഞ്ചുകൾ രൂപീകരിക്കുക. ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത പാർട്ടിക്ക് വിദേശത്തു ബ്രാഞ്ച് പോലെ ഔദ്യോഗികഘടകങ്ങൾ രൂപീകരിക്കാനാകില്ല. ഇതിനു പകരമാണ് അനുഭാവിഘടകം. ഒരു രാജ്യമോ ഒന്നിലേറെ രാജ്യങ്ങൾ ചേർത്തോ ഇതു രൂപീകരിക്കും. യുകെയ്ക്കും അയർലൻഡിനും വേണ്ടിയുള്ള ഘടകത്തിലെ നിർവാഹകസമിതിയംഗമാണു രാജേഷ്.

തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ബ്രാഞ്ചിൽ പ്രാഥമിക അംഗത്വമെടുക്കുന്നവർ സിപിഎം ഭരണഘടനപ്രകാരം, അവർ താമസിക്കുന്ന സ്ഥലത്തെ ബ്രാഞ്ചിൽ സഹാംഗം അഥവാ അസോഷ്യേറ്റ് മെംബർ ആയിരിക്കും. എന്നാൽ, വിദേശത്തെ അനുഭാവിഘടകത്തിൽ അംഗമാണെന്നതുകൊണ്ട് ഇന്ത്യയിലെ ഏതെങ്കിലും ബ്രാഞ്ചിൽ സഹാംഗത്വം ലഭിക്കില്ല.

പാർട്ടിയുടെ പതിവ് റിപ്പോർട്ടിങ്, താഴേക്കുള്ള സർക്കുലർ, പാർട്ടിരേഖകളുടെ കൈമാറ്റം, ദൈനംദിന പാർട്ടി പരിപാടികൾ എന്നിവയൊന്നും അനുഭാവിഘടകങ്ങളിലില്ല. ഇവിടെനിന്നുള്ളവരെ നിരീക്ഷക ഗണത്തിൽപെടുന്ന പ്രതിനിധിയായി പാർട്ടി കോൺഗ്രസിൽ പങ്കെടുപ്പിക്കാറുണ്ട്. രാജേഷ് കൃഷ്ണ, എഐസി ദേശീയ സെക്രട്ടറി ഹർസേവ് ബെയിൽസ് എന്നിവരെ മധുര പാർട്ടി കോൺഗ്രസിലേക്കു ക്ഷണിച്ചത് ഈ ഗണത്തിലാണെന്നാണു വിവരം.