ബാര്‍ക്കോഴ ആരോപണത്തില്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

മദ്യനയത്തിന് കോഴയെന്ന ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. നേരത്തെ രണ്ട് തവണ ഫോണില്‍ വിളിച്ച് മൊഴി രേഖപ്പെടുത്താന്‍ സൗകര്യം ചോദിച്ചുവെങ്കിലും അര്‍ജുന്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇതിനും തയ്യാറാകാത്തതോടെയാണ് വീട്ടിലെത്തി മൊഴിടെയുത്തത്.

ബാര്‍ ഉടമയുടെ വിവാദ ശബ്ദസന്ദേശം പുറത്തുവന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അര്‍ജുനാണെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ ഇക്കാര്യം അര്‍ജുന്‍ നിഷേധിച്ചിരുന്നു. ഭാര്യപിതാവ് ബാര്‍ ഉടമയാണെന്നും താന്‍ ഒരു ഗ്രൂപ്പിലും അംഗമല്ലെന്നുമാണ് അര്‍ജുന്‍ പറയുന്നത്. ഇക്കാര്യം ഇന്ന് ക്രൈംബ്രാഞ്ചിനേയും അറിയിച്ചതായി അര്‍ജുന്‍ പ്രതികരിച്ചു.

ശബ്ദരേഖയ്ക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എംബി രാജേഷ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *