മൊന്‍ത ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ആന്ധ്രാപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രത

വിശാഖപട്ടണം: പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മൊന്‍ത ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിക്കൊണ്ട് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുകയാണ്. ഇന്ന് വൈകുന്നേരമോ രാത്രിയിലോ ആന്ധ്ര തീരത്ത് കരതൊടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ സമയത്ത് മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് സാധ്യത. അപകടഭീഷണി നേരിടുന്ന തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സംസ്ഥാനത്തെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അടുത്ത രണ്ട് ദിവസങ്ങളിലായി 100-ലേറെ ട്രെയിനുകള്‍ റദ്ദാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണില്‍ ബന്ധപ്പെട്ട് കേന്ദ്രസഹായങ്ങള്‍ വാഗ്ദാനം ചെയ്തു. എന്‍ഡിആര്‍എഫ് സംഘം അഞ്ച് സംസ്ഥാനങ്ങളിലായി 22 ടീമുകളെ വിന്യസിച്ചിട്ടുണ്ട് – ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി ടീമുകള്‍ പ്രവര്‍ത്തനം തുടങ്ങി.