ഗുജറാത്തില്‍ തുടർച്ചയായ ഏഴാം തവണയും ബി ജെ പി, ചരിത്ര വിജയം; ഹിമാചലില്‍ കോൺഗ്രസ്

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ഭരണച്ചെങ്കോലേന്താന്‍ ബി ജെ പി. മുമ്പെങ്ങുമില്ലാത്ത ചരിത്രവിജയമാണ് ഇത്തവണ ബി ജെ പി ഗുജറാത്തില്‍ നേടിയത്. അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. അതേസമയം, ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. എന്നാല്‍, ബി ജെ പിയുടെ കുതിരക്കച്ചവടം കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്.

ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ 158ലും ബി ജെ പിയാണ് മുന്നിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 92 സീറ്റ് മതി. കോണ്‍ഗ്രസ് 16 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് 60 സീറ്റുകള്‍ കുറഞ്ഞു. കറുത്ത കുതിരകളാകുമെന്ന് കരുതിയ എ എ പി അഞ്ച് സീറ്റിലും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റില്‍ മറ്റു കക്ഷികള്‍ക്കാണ് മുന്നേറ്റം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി ജെ പിയുടെ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍, റിവാബ ജഡേജ തുടങ്ങിയവര്‍ മുന്നിലാണ്. എ എ പിയുടെ ഇസുദ്ദീന്‍ ഗദ്വി, കോണ്‍ഗ്രസിന്റെ ജിഗ്നേഷ് മേവാനി എന്നിവര്‍ പിന്നിലാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി തുടര്‍ച്ചയായ ഏഴാം തവണയും ബി ജെ പി അനായാസം അധികാരം പിടിക്കുമെന്ന് ഉറപ്പുള്ള കാഴ്ചയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇത്തവണയും അത് അരക്കിട്ട് ഉറപ്പിക്കുകയാണ്. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് താഴോട്ട് പോയതും എ എ പിയുടെ ഉദയവുമാണ് ഗുജറാത്തില്‍ ശ്രദ്ധേയമാകുന്നത്. ഗുജറാത്തില്‍ 1985 ല്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോര്‍ഡ് ബിജെപി മറികടന്നു. ഇത്തവണത്തെ വിജയം കൂടി കണക്കിലെടുത്ത്, തുടര്‍ഭരണത്തില്‍ സിപിഐഎമ്മിന്റെ ബംഗാളിലെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തിലാണ് ബിജെപി വന്‍ തേരോട്ടം നടത്തിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ് പ്രകടമായത്. ഒറ്റ ഘട്ടത്തിലും കോണ്‍ഗ്രസിന് ഇവിടെ മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *