മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ; കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സി.എ. ജയപ്രകാശിന്റെ പരീക്ഷണം വിജത്തിലേക്ക്

തിരുവനന്തപുരം: മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി എന്ന പുതിയൊരു കണ്ടുപിടിത്തവുമായി കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രം സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന ആശയം പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഈ കണ്ടുപിടിത്തം പാരമ്ബര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിന് പുതു ഊര്‍ജ്ജം പകരും.മരച്ചീനി വിളവെടുക്കുമ്ബോള്‍ ഒടിച്ചുകളയുന്ന തണ്ടുകളിലും ഇലകളിലും നിന്ന് ജൈവ കീടനാശിനിക്കുതകുന്ന രാസവസ്തുക്കള്‍ വേര്‍തിരിക്കുന്ന ഗവേഷണമാണ് വൈദ്യുതി ഉല്‍പാദനത്തിന് വഴികാട്ടിയായത്.

സാധാരണ മരച്ചീനിയില്‍ നിന്ന് വാതകം ഉല്‍പാദിപ്പിക്കുക എളുപ്പമല്ല. ചെടികളില്‍ നിന്നുള്ള മീഥേന്‍ ഉല്‍പാദനം ചെലവേറിയതുമാണ്. എന്നാല്‍, മരച്ചീനി ഇലകളില്‍ നിന്ന് ജൈവ കീടനാശിനി തന്മാത്രകള്‍ യന്ത്രങ്ങളുപയോഗിച്ച്‌ വേര്‍തിരിച്ചശേഷം ബാക്കിയുള്ളവയില്‍നിന്ന് ബാക്ടീരിയയും അതുപോലുള്ള മറ്റ് ജീവനുള്ള വസ്തുക്കളും ഉപയോഗിച്ച്‌ മീഥേന്‍ ഉല്‍പാദിപ്പിച്ചു (മെത്തനോജനിസിസ്).അതിനുശേഷം അനാവശ്യ വാതകങ്ങള്‍ മാറ്റിയശേഷം വാതകമിശ്രിതത്തില്‍ നിന്ന് ശുദ്ധമായ മീഥേന്‍ വേര്‍തിരിച്ചെടുത്തു. ഈ മീഥേനില്‍ നിന്നാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. പ്രതീക്ഷിച്ച രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്  ഡോ.  ജയപ്രകാശ് പറഞ്ഞു.

മരച്ചീനിയില്‍ (കസവ) വൈദ്യുതി ഉല്‍പാദിച്ചതുകൊണ്ട് ഇതിനെ ‘കസാ ദീപ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.തൃശൂര്‍ സ്വദേശി ഫ്രാന്‍സിസ് പരിഷ്‌കരിച്ചെടുത്ത ജനറേറ്ററിന്റെ സഹായത്തോടെയാണ് ഈ മീഥേനില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചത്. സാധാരണയായി ഒരു ഹെക്ടറില്‍ മരച്ചീനി വിളവെടുക്കുമ്ബോള്‍ ഏകദേശം അഞ്ച് ടണ്ണോളം ഇലകളും തണ്ടുകളും പാഴായി കളയാറുണ്ട്. ഇതില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സാധ്യതയാണ് പരീക്ഷണത്തിലൂടെ കൈവന്നിരിക്കുന്നത്. പ്രതീക്ഷിച്ച രീതിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *