ചാരവൃത്തിക്കേസ് ; വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ പാകിസ്ഥാന്‍ ബന്ധങ്ങള്‍ക്ക് തെളിവുണ്ട്, കുറ്റപത്രം പുറത്ത്

ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ പാകിസ്ഥാന്‍ ബന്ധങ്ങള്‍ വിശദീകരിച്ച് കുറ്റപത്രം. 2500 പേജുള്ള കുറ്റപത്രമാണ് മൂന്ന് മാസത്തെ അന്വേഷണത്തിന് ശേഷം ഹരിയാന പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ജ്യോതി മല്‍ഹോത്ര പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന്റെ തെളിവുകള്‍ നിരത്തുന്നതാണ് കുറ്റപത്രം എന്നാണ് വിവരം.

ട്രാവല്‍ വിത്ത് ജോ’ എന്ന പേരില്‍ യൂട്യൂബില്‍ ട്രാവല്‍ ചാനല്‍ നടത്തിവന്നിരുന്ന ജ്യോതി മല്‍ഹോത്ര, രണ്ട് തവണയില്‍ അധികം പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17 ന് മല്‍ഹോത്ര പാകിസ്ഥാനിലേക്ക് പോയി മെയ് 15 ന് ഇന്ത്യയിലേക്ക് മടങ്ങി. 25 ദിവസങ്ങള്‍ക്ക് ശേഷം, ജൂണ്‍ 10 ന് ചൈനയിലേക്ക് യാത്ര നടത്തി. ജൂലൈ വരെ ചൈനിയില്‍ തുടര്‍ന്ന് അവര്‍ പിന്നീട് നേപ്പാളും സന്ദര്‍ശിച്ചിരുന്നു. കര്‍താര്‍പൂര്‍ ഇടനാഴി വഴി പാകിസ്ഥാനിലേക്ക് നടത്തിയ യാത്രയ്ക്കിടയില്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാന്‍ പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും കുറ്റപത്രം ആരോപിക്കുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന മെയ് ഏഴാം തീയതിയാണ് ചാര വൃത്തി ആരോപിച്ച് ജ്യോതി മല്‍ഹോത്രയെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പും, ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെ മൂന്നും അഞ്ചും വകുപ്പുകളും ചുമത്തിയാണ് ജ്യോതിക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ഹിസാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിത ട്രാവല്‍ വ്ലോഗറാണ് ജ്യോതി മല്‍ഹോത്ര. കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച ശേഷമാണ് മുഴുവന്‍ സമയ വ്ലോഗറായി ജ്യോതി മാറുന്നത്. ‘ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023ലും, 2024ലും ഇവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയും, യൂട്യൂബ് ചാനലിലൂടെയും പാകിസ്ഥാനെക്കുറിച്ച് നല്ലത് പറഞ്ഞ് പോസിറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ച ചുമതലയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് ജ്യോതി ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലും പഹല്‍ഗാമിലും സന്ദര്‍ശനം നടത്തിയെന്നാണ് റിപോര്‍ട്ട്. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സന്ദര്‍ശനത്തിനിടെ അവര്‍ കണ്ടുമുട്ടിയ ഡാനിഷ്, അഹ്സാന്‍, ഷാഹിദ് എന്നിവരുമായും ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. 33 കാരിയായ ജ്യോതി മല്‍ഹോത്രയുടെ ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്.