പാകിസ്താനിലെ ക്വറ്റയില്‍ പാര്‍ട്ടി റാലിയില്‍ സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

പാകിസ്താനിലെ ബലൂചിസ്ഥാനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ റാലിയില്‍ ഉണ്ടായ ഭീകരാക്രമണ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ക്വറ്റയിലെ ഷഹവാനി സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് മേഖലയിലാണ് ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ (BNP) റാലിക്കിടെ സ്ഫോടനം ഉണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ബിഎന്‍പി സ്ഥാപക നേതാവ് അത്താവുള്ള മെങ്കലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചത്. റാലി ആരംഭിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം എന്ന് പാര്‍ട്ടി നേതാവ് സാജിദ് തരീന്‍ വ്യക്തമാക്കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിന്റെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, പാകിസ്താന്‍-ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബലൂചിസ്ഥാനിലും ഖൈബര്‍ പ്രവിശ്യയിലെ സൈനിക താവളത്തിനും നേരെ വേറെ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ സ്ഫോടനത്തില്‍ അഞ്ചുപേരും ഖൈബറിലെ ആക്രമണത്തില്‍ ആറു സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.