ഫിലിം കോണ്‍ക്ലേവ് ; വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസില്ല

ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ എസ് സി- എസ്ടി ആക്ട് പ്രകാരം കേസ് എടുക്കാനാവില്ലെന്ന് പൊലീസിന് നിയമപോദേശം. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ അടൂരിനെതിരെ പരാതിക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നവാഗത സംവിധായകന് ഒന്നരക്കോടി ഫണ്ട് നല്‍കുന്നതിന് പകരം മൂന്ന് ആളുകള്‍ക്ക് കൊടുക്കണമെന്നാണ് പറഞ്ഞതെന്നും അത് ഒരു നയരൂപീകരണ യോഗത്തിലെ നിര്‍ദേശം മാത്രമായി കണ്ടാല്‍ മതിയെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.

എസ് സി – എസ്ടി കമ്മീഷനും മ്യൂസിയം പൊലീസിനുമാണ് അടൂരിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചത്. സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ പത്തുദിവസത്തിനുള്ളില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലമ്പളളി മനുവിനോട് പൊലീസ് നിയമോപദേശം തേടുകയും പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗം നല്‍കുകയും ചെയ്തിരുന്നു.

പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ എസ് സി എസ്ടി ആക്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ പരാതിക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. എസ് എസി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നോ അത്തരമൊരു വിഭാഗത്തിന് ഫണ്ട് നല്‍കരുതെന്നോ പ്രസംഗത്തില്‍ പറയുന്നില്ല. പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. സിനിമ നയരൂപീകരണയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഒരുനിര്‍ദേശമായി കണ്ടാല്‍ മതി. അത് ഒരു അധിക്ഷേപ പരാമര്‍ശമല്ലെന്നും പറയുന്നു. അടൂരിനെതിരെ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്.