രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറിനെ കാണാന്‍ പോയത് തെറ്റ്: വിഡി സതീശന്‍

പി വി അന്‍വറുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പി വി അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ അടച്ചെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കൂടിക്കാഴ്ച തെറ്റെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടിക്കാഴ്ച യുഡിഎഫും കോണ്‍ഗ്രസും അറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അന്‍വറുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു ജൂനിയര്‍ എം എല്‍ എയെയാണോ അനുനയത്തിനായി നിയോഗിക്കുകയെന്നും സതീശന്‍ ചോദിച്ചു.നേതൃത്വത്തിന്റെ അറിവില്ലാതെയാണ് അന്‍വറിനെ രാഹുല്‍ കണ്ടത്. പി വി അന്‍വറിന്റെ മുമ്പില്‍ യു ഡി എഫ് വാതിലടച്ചതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുല്‍ എനിക്ക് അനിയനെ പോലെയാണ്. അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കും. എന്നാല്‍, സംഘടനാപരമായി വിശദീകരണം ചോദിക്കാന്‍ താനാളല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കൂടിക്കാഴ്ചയില്‍ വിശദീകരവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. പിണറായിസത്തിനെതിരായ പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്നാണ് പി വി അന്‍വറിനോട് അഭ്യര്‍ഥിച്ചത് എന്നാണ് വിശദീകരണം. മത്സരിക്കുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കിയതിന് പിന്നാലെ രാത്രി നടത്തിയ കൂടിക്കാഴ്ച കാല് പിടിക്കാനെന്നാണ് എല്‍ഡിഎഫിന്റെ പരിഹാസം.

പിവി അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയതാണ് രാഷ്ട്രീയ വിവാദമായത്. യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ നടത്തിയിരുന്നത്. അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് യുഡിഎഫ് നേതൃത്വവും തീരുമാനമെടുത്തു. ഇതിന് പിന്നാലെയാണ് രാത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിന്റെ വീട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *