ഒടുവിൽ നീതി ; കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റന്‍ഡന്റര്‍ എഐ ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നടപടി.

2023 മാര്‍ച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റന്‍ഡറായ ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയായിരുന്നു. മെഡിക്കല്‍ കോളജിലെ ഒരുവിഭാഗം ജീവനക്കാര്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പീഡനത്തിന് ഇരയായ യുവതി തെരുവിലടക്കം സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു.

ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിലെ ഭരണനിര്‍വഹണവിഭാഗം പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള ശുപാര്‍ശ ഉത്തരവ് മേലധികാരിയായ പ്രിന്‍സിപ്പലിന് വ്യാഴാഴ്ച കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ഡിഎംഒയ്ക്ക് ഉള്‍പ്പടെ കൈമാറുകയും ചെയ്തു. ഈ കേസില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്.