കാസര്‍ഗോഡ് അനന്തപുരം ഫാക്ടറി പൊട്ടിത്തെറി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

കാസര്‍ഗോഡ് അനന്തപുരത്ത് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി പ്രവര്‍ത്തിച്ചത് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ബോയില്‍ ഓപ്പറേറ്റര്‍ക്ക് ലൈസന്‍സ് വേണമെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു. അപകട സാധ്യതയുണ്ടെന്ന തൊഴിലാളികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. അപകടം നടന്നയുടന്‍ തൊഴിലാളികള്‍ ആംബുലന്‍സിനായി കരയുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

27ന് വൈകിട്ട് ആറരയോടെയാണു വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെക്കര്‍ പാനല്‍ ഇന്‍ഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്ലര്‍ സ്‌ഫോടനം നടന്നത്. ഒരാള്‍ മരിക്കുകയും 8 തൊഴിലാളികള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അസം ഉദയ്ഗുരി ബിസ്ഖുട്ടി ചെങ്കല്‍മറെയിലെ നജീറുല്‍ അലിയാണ് (20) മരിച്ചത്.ഹാര്‍ സ്വദേശികളായ അബ്ദുല്‍ (22) റാസ (24) അസം സ്വദേശികളായ കരിമുല്‍ (23) അബു താഹിര്‍ (54) ഉമര്‍ഫാറൂഖ് (22) അബ്ദുല്‍ഹാഷിം (35) ഇന്‍സാന്‍ (22) ഹാബിജുര്‍ (19) എന്നിവര്‍ക്കാണു പരുക്കേറ്റത്.

അപകടത്തില്‍ വന്‍ശബ്ദമാണുണ്ടായത്. സമീപത്തെ വീടുകളിലും കെട്ടിടങ്ങളിലും ആഘാതമുണ്ടായി. ബോയ്ലറിന്റെ സേഫ്റ്റി വാല്‍വ് അര കിലോമീറ്റര്‍ അകലെ ഒരു വീട്ടുപറമ്പിലേക്കു തെറിച്ചു വീണിരുന്നു. മര്‍ദം കൂടൂമ്പോള്‍ വാല്‍വ് സ്വയം അടയേണ്ടതാണ്. എന്നാല്‍ വാല്‍വ് അടിഞ്ഞില്ലെന്നു പറയുന്നു.