കേജ്‌രിവാളിന് ഒടുവില്‍ ഇന്‍സുലിന്‍ നല്‍കി; രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇന്‍സുലിന്‍ നല്‍കാന്‍ അധികൃതര്‍ തയാറായത്

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒടുവില്‍ ഇന്‍സുലിന്‍ നല്‍കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇന്‍സുലിന്‍ നല്‍കാന്‍ അധികൃതര്‍ തയാറായത്. അവസാന പരിശോധനയില്‍ 320 ആയിരുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ്. ഇതോടെയാണ് ഇന്‍സുലിന്‍ നല്‍കിയത്.

പ്രമേഹ രോഗിയായിട്ടും ഇന്‍സുലിന്‍ നല്‍കുന്നില്ലെന്ന് കേജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലില്‍ വച്ച് കൊല്ലാന്‍ ബിജെപി പദ്ധതിയിടുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.

സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കാണാന്‍ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ഹര്‍ജി തളളിയാണ് കോടതി ഇക്കാര്യം ഉത്തരവിട്ടത്. കേജ്‌രിവാളിന്റെ ആവശ്യത്തെ ഇഡി എതിര്‍ത്തിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഭക്ഷണങ്ങള്‍ക്ക് പുറമേ മാമ്പഴം വീട്ടില്‍ നിന്ന് എത്തിച്ച് കഴിച്ചുവെന്നും, പ്രമേഹം വര്‍ദ്ധിപ്പിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ജാമ്യം നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു. ഭക്ഷണക്രമം തെറ്റിച്ചതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ കോടതി ഇത് ആവര്‍ത്തിക്കരുതെന്ന് കേജ്‌രിവാളിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *