ഖദര്‍ കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗം’: പ്രതികരണവുമായി മാത്യു കുഴൽനാടൻ

ഖദ‌‌ർ വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഖദറിന്‍റെ വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതിയെന്നും എന്നാൽ അതിന്‍റെ നന്മ നിലനിർത്താൻ ജീവിത വിശുദ്ധിയാണ് വേണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. താൻ പരമ്പരാഗത നേതാക്കളുടെ ശൈലിയിൽ പോകുന്ന ആളല്ല. വിദ്യാർത്ഥി രാഷ്ട്രീയ കാലത്തും താൻ ഖദർ ഉപയോഗിച്ചിട്ടില്ല.

എന്നാൽ ഖദറിനെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ഖദര്‍ കോൺഗ്രസ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ താനും ഖദർ ഉപയോഗിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ മുതിർന്ന നേതാവ് അജയ് തറയിലാണ് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. വിഷയം ചര്‍ച്ചയായപ്പോൾ ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറയ്ക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ പറഞ്ഞിരുന്നു.