കേരളത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരാണെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് ഇ.പി. ജയരാജൻ

കണ്ണൂർ: കേരളത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരാണെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ബി.ജെ.പി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാക്കാനെന്ന് ജയരാജൻ വ്യക്തമാക്കി. ബി.ജെ.പി കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കുന്നത് പ്രതിച്ഛായ കൂട്ടാനാണ്. മത്സരം ആരൊക്കെ തമ്മിലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ബി.ജെ.പിയെ താഴോട്ട് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. മത്സരം ആരൊക്കെ തമ്മിലെന്ന് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇ.പി. ജയരാജൻ വ്യക്തമാക്കി.
കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെയോ പത്മജ വേണുഗോപാലിനെയും തനിക്കറിയില്ല. ദീപ്തിയെ സി.പി.എമ്മിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും രാജീവ് ചന്ദ്രശേഖർ അടക്കം ബി.ജെ.പി സ്ഥാനാര്‍ഥികൾ മികച്ചവരാണെന്നുമുള്ള ഇ.പി. ജയരാജന്‍റെ പരാമർശം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. പരാമർശം ഏറ്റുപിടിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ സി.പി.എം കേരളത്തിൽ ബി.ജെ.പിക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കുകയാണെന്ന് ആരോപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം പുരോഗമിക്കുന്ന സമയത്തെ മുന്നണി കൺവീനറുടെ പരമാർശം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് വാർത്തകൾ വന്നിരുന്നു.