ദില്ലി: ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്റെ വിശദീകരണ കുറിപ്പ്. പോഡ്കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.
ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂർ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂര്‍ പറയുന്നു. നേരത്തെ അഭിമുഖത്തിൽ ഉറച്ചുനിന്ന തരൂര്‍ നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളികളഞ്ഞും രംഗത്തെത്തിയത്.
നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് തരൂര്‍
എഐസിസി വിളിച്ച നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ശശി തരൂർ എംപി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് . പറയാനുള്ളത് തിരുവനന്തപുരത്ത് വച്ച് പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ ദില്ലിയിൽ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം തരൂരിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രം തിരുത്ത് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന് നേതൃത്വം ഇല്ലെന്ന് തരൂർ പറഞ്ഞിട്ടില്ലെന്നും ഇംഗ്ലീഷ് പരിഭാഷയിൽ വന്ന പിഴവാണെന്നും പത്രം വിശദീകരിച്ചു.