മുസ്ലിം ലീഗ് – സമസ്ത ഭിന്നതയില്‍ മഞ്ഞുരുകുന്നു

ദുബൈ: മുസ്ലിം ലീഗ് – സമസ്ത ഭിന്നതയില്‍ മഞ്ഞുരുകുന്നു. ഇരു സംഘടനകള്‍ക്കും ഇടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തി. സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബൈയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും വേദി പങ്കിട്ടു.

കേരളത്തിലെ മുസ്ലീങ്ങളുടെ പരമോന്നത നേതാവ് ആരെന്ന നിലയില്‍ സാദിഖലി തങ്ങളെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും മുന്‍ നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇരു നേതാക്കളും വേദിപങ്കിടുന്നത്. ആരും ആരെയും താഴ്ത്തിക്കെട്ടി സംസാരിക്കരുതെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഉള്‍പ്പെടെ മര്യാദ പാലിക്കണം എന്നും ഇരുവരും അണികളോട് നിര്‍ദേശിച്ചു.

സോഷ്യല്‍ മീഡിയ പോര് ഉള്‍പ്പെടെ നേരിട്ട് പരാമര്‍ശിക്കാതെ ആയിരുന്നു നേതാക്കളുടെ പ്രതികരണം. ആദര്‍ശ ബന്ധിതമായിരിക്കണം ഒരോവാക്കുകളും എന്ന് സാദിഖല ശിഹാബ് തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളന ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാദിഖലി തങ്ങള്‍ സമസ്തയും ലീഗും എന്നും ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി. ഭിന്നതയുടെ ഏതെങ്കിലും രൂപത്തിലുള്ള വാക്ക് നമ്മളില്‍ നിന്നും ഉണ്ടാകരുതെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന നിലയിലുള്ള പ്രതികരണങ്ങള്‍ പാടില്ല.എല്ലാവരും സമസ്തയുടെ മക്കള്‍ ആണെന്ന് തിരിച്ചറിവ് വേണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസംഗത്തില്‍ പ്രതികരിച്ചു.